Friday, August 24, 2012

ശിവദാസന്‍


ശിവദാസന്‍ 
--------------------------
പള്ളികൂടത്തില്‍ പോയ ആദ്യ ദിവസങ്ങളില്‍ കണ്ണില്‍ നിന്നും മായാതെ നിന്ന ഒരു മുഖമുണ്ടായിരുന്നു, പേടിയോടെ നോക്കിക്കണ്ട ഒരു മുഖം.
ജട പിടിച്ച മുടിയുള്ള, വളര്‍ന്നു കൂര്‍ത്ത നഖങ്ങളുള്ള, ചുണ്ടുകള്‍ എപ്പോഴും എന്തോ 
പിറു പിറുത്തു കൊണ്ടിരിക്കുന്ന മുഖം. അന്ന് ആദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്, കൈകള്‍ വേഗത്തില്‍ ആഞ്ഞു വീശി ഞങ്ങള്‍ നടന്ന ഇടവഴിയിലൂടെ അയാളും എതിരെ വരുന്നുണ്ടായിരുന്നു.
കൂടെ നടക്കുന്ന ചേട്ടന്മാരുടെ പിന്നില്‍ പേടിച്ചു പളുങ്ങി നിന്ന എന്‍റെ കൈ പിടിച്ചു ആരോ പറഞ്ഞു, പേടിക്കണ്ട ഇത് ഭ്രാന്തന്‍ ശിവദാസനാണ്. പുതുതായി കണ്ട കൂട്ടുകാരായിരുന്നില്ല അവിടുന്ന് കുറച്ചു നേരമെങ്കിലും ശിവദാസന്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍,പിന്നെ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടുങ്ങിയ ഇടവഴികളിലും , കഞ്ഞിപുരയുടെ പിന്നിലുള്ള അമ്പല മുറ്റത്തും എന്‍റെ പതിവ് കാഴ്ചക്കാരില്‍ ഒരാളായിരുന്നു ശിവദാസന്‍...
ക്ലാസ്സ്‌മുറിയുടെ ജനലഴികളിലൂടെ വല്ലപ്പോഴും ഞങ്ങള്‍ കാണും മഴയും കൊണ്ട് , ചെളി കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ നടന്നു പോകുന്ന ശിവദാസനെ , മുഷിഞ്ഞു നാറിയ നീണ്ട കൈയ്യുള്ള ഷര്‍ട്ടും , മുണ്ടും. അതായിരുന്നു എപ്പോഴുമുള്ള വേഷം. ചിലപ്പോള്‍ അടുത്തുള്ള ചായക്കടയില്‍ നിന്നും ആരെങ്കിലും കൊടുത്ത റൊട്ടി കയ്യില്‍ കാണും. പഴുത്തു വ്രണമുള്ള ശരീരത്തില്‍ ചോരയൊലിപ്പിച്ചു നടന്ന ശിവദാസന്റെ കണ്ണുകളിലെ ദയനീയത എനിക്കു ഇന്നും കാണാം. ഒരിക്കല്‍ ആരൊക്കെയോ പിടിച്ചു ആശുപത്രിയിലാക്കി, അവിടുന്ന് പിന്നെ വന്നത് മുടിയെല്ലാം ഒതുക്കി വെട്ടി പുതിയ ഷര്‍ട്ടും മുണ്ടും ഉടുത്തു ചിരിച്ചു കൊണ്ട് വന്ന ശിവദാസനായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും പഴയതു പോലെ. തെറ്റോ ശേരിയോ എന്നറിയാതെ ചില കുട്ടികള്‍ കല്ലും മണ്ണും വാരിയെരിയും .. അറിഞ്ഞോ അറിയാതെയോ ആ കൂട്ടത്തില്‍ ഞാനുമുന്ടെങ്കില്‍ ശിവദാസാ.. മാപ്പ്. തിരിച്ചറിവിന്‍റെ കാലത്ത് ഓര്‍മ്മകള്‍ പഴയ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു നടക്കുമ്പോള്‍ , ആ ഇടവഴികളില്‍ , ആള്‍ കൂട്ടത്തില്‍ നീയുമുണ്ട്...............

rag

Monday, August 20, 2012

ഓര്‍മകളുടെ മയക്കം വിടാത്ത കണ്ണില്‍ 
ഒരു പുലരി പിന്നെയും ഉദിച്ചു.
നീ പടി തന്ന പാട്ടിലെ വരികള്‍
വെറുതെ ഇന്നും നോവിച്ചു.
ഇളം വെയില്‍ നാളമായ് നീ എന്നില്‍ നിറയുമ്പോള്‍ 
നിന്‍റെ നിനവുകള്‍ എന്‍ നിഴലുകളായ് മാറി.
വിരഹത്തിന്‍ മുഖപടമണിഞ്ഞ സന്ധ്യകള്‍ 
വീണ്ടും എന്നില്‍ ഉദിച്ചണഞ്ഞു.
കണ്ണില്‍ വര്‍ഷമേഘങ്ങള്‍ 
പെയ്തൊഴിയാതെ നിന്നു.
നിന്‍ ഉടല്‍ തളര്‍ന്ന ആ പകലിന്‍റെ ഓര്‍മയില്‍,
തിരകള്‍ വീണ്ടും കരയുടെ മാറില്‍ വന്നണഞ്ഞു.
ദുഖഭാരത്താല്‍ ഇതളറ്റു വീഴുന്നതിനു മുന്‍പ് 
ഓര്‍മകളുടെ സുഗന്ധമായിരുന്നു പൂക്കള്‍ക്ക്.
ഓരോ ഋതുക്കളും നിന്നെ തേടിയലഞ്ഞു 
തിരികെ വന്നപ്പോഴെല്ലാം എന്നെ ഉണര്‍ത്താതെ,
ജനലരികെ വന്നു തിരിച്ചുപോയി.
എന്‍റെ ഓര്‍മകളില്‍ നിന്നും 
ശൂന്യത ഇരുള്‍ പടര്‍ത്തിയ ജീവിതത്തിലേക്ക്,
നീ വീണ്ടും വസന്തമായ്‌ നിറയുവാന്‍
ഞാന്‍ കാത്തിരിക്കുന്നു.