Sunday, June 3, 2012

നാടോടി പെണ്ണവള്‍



സന്ധ്യയുടെ പിന്‍വാങ്ങലില്‍
വീണുടഞ്ഞ ഇരുട്ടിന്‍റെ
മൗനങ്ങളില്‍ മങ്ങി പടര്‍ന്ന
മഞ്ഞ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
തട്ടി തെറിപ്പിച്ചു ഒരുവളെ,
പാഞ്ഞങ്ങു പോയി
കാലന്‍റെ ചക്രം കയ്യിലേന്തും
കിരാതനൊരുവന്‍.
ഒട്ടിയ വയറുമായ് ഒറ്റവിരി മുണ്ടില്‍
നാണം മറച്ചു വെച്ച നാടോടി പെണ്ണവള്‍.
റോഡിന്നരികെയായ്
തളം കെട്ടിയ ചോരയില്‍
കുതിര്‍ന്നവശയായ് നിലവിളിക്കുന്നു
നാടോടി പെണ്ണവള്‍ വേദനയില്‍.
വിറയാര്‍ന്ന കൈകളാല്‍
തന്‍റെ കുഞ്ഞിനെ വാരിപ്പുണരുന്നു
നെഞ്ചോടു ചേര്‍ക്കുന്നു
ചുണ്ടുകള്‍ മൊത്തിയമര്‍ന്നു
പോന്നോമനതന്‍ കവിളില്‍
അന്ത്യാഭിലാഷം പോല്‍.
കണ്ണുകളില്‍ കുന്നോളം
സ്നേഹം ബാക്കിയായ്
കണ്മണിയെ തനിച്ചാക്കി കണ്ണടച്ചു
നാടോടി പെണ്ണവള്‍.
ഏതൊന്നുമറിയാതെ ആ കുഞ്ഞു പൈതലപ്പോള്‍
മെല്ലെ നുഞ്ഞങ്ങു ചെന്നിടുന്നു
കുഞ്ഞു കൈകളാല്‍ പരതിടുന്നു
ആ അമ്മതന്‍ നെഞ്ചില്‍.
ചുരത്താതെ പോയി, അമ്മതന്‍ വാത്സല്യവും
വിശപ്പകറ്റാന്‍ ഒരു കവിള്‍ അമിഞ്ഞയും.
ക്യാമറ കണ്ണുകള്‍ തുരു തുരെ മിഴി തുറക്കവേ
കോരിയെടുത്തു ഞാനാ കുരുന്നിനെ,
തോളിലിട്ടു നടന്നു നീങ്ങവേ
എന്നെ മൂടിയ ഇരുട്ടിനു
എന്തെന്നറിയാത്ത തണവായിരുന്നു.

 
ശ്രീരാഗ്